പേജുകള്‍‌

2009, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

എന്റെ കവിതകള്‍, കുറിപ്പുകള്‍.

ചിങ്ങസ്മരണകള്‍.
വാതില്‍ തിരശീലയ്ക്കപ്പുറമൊരു തെന്നല്‍
മിണ്ടാതെ നിന്നു തിരിച്ചുപോയോ,
ഇടറിയ കാല്‍ വച്ചു താളം പിടിച്ചുവോ,
ദീര്‍ഘനിശ്വാസം തിരശ്ശീല ചീന്തിയോ?

മുട്ടിക്കുറുകാനും, കിന്നാരം ചൊല്ലാനും
മുറ്റത്തു വാടി നില്‍ക്കുന്നൊരു മന്ദാര-
മൊട്ടിന്റെ കാതില്‍ രഹസ്യം പറയാനും,
നില്‍ക്കാതെ വന്ന വഴിയേ മടങ്ങിയോ?

ചിങ്ങം പിറന്നിട്ടു, മത്തമുണര്ന്നിട്ടു,
മെന്റെ മുറ്റത്തൊരു പൂക്കളമില്ലാത്ത,
ദൂരത്ത്‌ നിന്നൊരു പൂവിളിയില്ലാത്ത
മട്ടു കണ്ടിട്ട് പിണങ്ങിപ്പോയോ?

എന്നും നിറകുടം പെയ്യുന്ന തേന്മാവു-
മിന്നു നിശ്ശബ്ദ, മൊരണ്ണാനുമില്ല
ചിലമ്പിച്ച താളത്തില്‍ ചില്ല കുലുക്കുവാന്‍,
പൊഴിയാത്ത മാംപൂവുമില്ല വിരിയുവാന്‍,

'വന്നുപോയ്‌ പൂക്കാല'മേന്നോര്‍ത്തു തുള്ളി-
ത്തിമിര്‍ക്കുന്ന ശൈശവ കൌതുകമെവിടെ?
വേലിപ്പടര്‍പ്പില്‍ ചികയുന്ന വണ്ണാത്തി-
പ്പുള്ളിന്‍ ചിലമ്പിച്ച രാഗമിന്നെവിടെ?

പൂവിളിയില്ലാതെ, പാട്ടു പാടാതെയു-
മോണം കടന്നുപോമെങ്കിലും ഭൂമികേ,
നിന്നില്‍ കിളിര്‍ക്കുന്ന രോമാഞ്ച ബിന്ദുക്ക-
ളായിരം വര്‍ണ്ണങ്ങളായി ചിരിക്കാതെ
സൌഗന്ധ രേണുക്കള്‍ കാറ്റില്‍ പടരാതെ-
യത്തം പുലരുന്നതെങ്ങനെയോര്‍ക്കുവാന്‍?
മുക്കുറ്റി, തുമ്പ ചിരിക്കാതെ വാസന്ത
സദ്ചിത്രമെങ്ങനെ മനസ്സില്‍ കുറിക്കുവാന്‍?

വാതില്‍ തിരശീലക്കപ്പുറമെത്തി,
നിശ്ശബ്ദമായ് തെന്നല്‍ തിരിച്ചു പോയീ .