പേജുകള്‍‌

2011, ഒക്‌ടോബർ 10, തിങ്കളാഴ്‌ച

പഴയ കലാലയത്തിലേക്കൊരു യാത്ര


സെപ്റ്റംബര്‍ ഇരുപത്തി അഞ്ചാം തിയതി ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി ആലുവ യു.സി.കോളജില്‍ പോകേണ്ടിവന്നു. ഒരുപാട് ഓര്‍മ്മകള്‍ ഉണര്‍ത്തുന്നതായിരുന്നു ആ പരിസരം. ഒരു കൊച്ചു കുന്നിനെ ചുറ്റി കയറിപ്പോകുന്ന ചെമ്മണ്‍പാത, അവിടവിടെ ചിതറിക്കിടക്കുന്ന ഡിപ്പാര്‍ട്ട് മെന്റുകള്‍, ഇപ്പോഴും ഞങ്ങള്‍ക്ക് സാന്ത്വനമരുളിയിരുന്ന വര്‍ക്കി മെമ്മോറിയല്‍ ഹാള്‍, ലൈബ്രറി കെട്ടിടം, എം.എച്, യു.പി കെട്ടിടങ്ങള്‍, ഞങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കാന്റീന്‍, പകല്‍ സ്വപ്നം കാണാനുള്ള ഇടമായ ലൈബ്രറിക്ക് പിന്നിലെ ഗാലറി- എത്രയോ ഓര്‍മ്മകള്‍ഉറങ്ങിക്കിടക്കുന്ന ആ കലാലയത്തിന്റെ വഴിത്താരയിലൂടെ നടന്നപ്പോള്‍ , മുപ്പതു 
വര്ഷം മുന്‍പ് അവിടെ കഴിച്ചുകൂട്ടിയ മൂന്നു വര്ഷം ഇന്നലെ കഴിഞ്ഞതുപോലെ മനസ്സില്‍ ഓര്‍മ്മയായി നിറഞ്ഞു. പ്രിന്‍സിപ്പാളിന്റെ ഓഫീസ് മുറിയുടെ മുന്നില്‍ നിന്നപ്പോള്‍ കണ്ട ആ നടുക്കുന്ന കാഴ്ച കരലളിയിക്കുന്നതായിരുന്നു. ഇന്നലെകളില്‍ ഞങ്ങള്‍ക്ക് നിരന്തരം സമൃദ്ധമായ തണല്‍ നല്‍കിയിരുന്ന മഹാഗണി മരങ്ങള്‍ ഇന്ന് ഓര്‍മ്മയായിരിക്കുന്നു. പ്രകൃതിയുടെ വിശ്വരൂപം അശനിപാതമായി പതിച്ചപ്പോള്‍ ഞങ്ങളുടെ തണലുകള്‍ അഗ്നി ഗോളമായി അവസാനിച്ച ആ കുളിരോര്‍മ്മകള്‍ക്ക് ഒരു സ്മാരകം - ആ കാഴ്ച വേദനിപ്പിക്കുന്നതായിരുന്നു. കുറേ നേരം ആ ശില്‍പ്പവും നോക്കി പുല്‍ത്തകിടിയില്‍ ഇരുന്നുപോയി.

മുപ്പതു വര്ഷം മുമ്പുള്ള കാംപസ്സല്ല ഇന്നുള്ളത്. അന്ന് ഒരുപാടു തുറസ്സായ സ്ഥലങ്ങള്‍ ഉണ്ടായിരുന്നു കറങ്ങി നടക്കാന്‍. എല്ലായിടത്തും ചിറകു വിരിച്ചു നില്‍ക്കുന്ന തണല്‍ മരങ്ങള്‍. ഇന്ന് ആ തുറസ്സായ സ്ഥലങ്ങളെല്ലാം നഷ്ടമായിരിക്കുന്നു. പുതിയ പുതിയ കെട്ടിടങ്ങള്‍ ഒരുപാട് ഉയര്‍ന്നു. എന്നാല്‍ ആ കലാലയത്തിന്റെ ആത്മാവ് കൈമോശം വന്ന പോലെ ഒരു നിര്ജീവാവസ്ഥ ചരല്‍ വഴികളിലാകെ ചിതറിക്കിടക്കുന്നതായി തോന്നി.

അധികം നേരം അവിടെ തങ്ങാന്‍ തോന്നിയില്ല. വേഗം തിരിച്ചു പോന്നു.

മഹാഗണിയുടെ സ്മാരകം



എന്ത് കണ്ടാലും മിണ്ടാതെ,
എത്ര കൊണ്ടാലും മിണ്ടാതെ-

ഒരു അമാവാസി ദിവസം മാത്രം
കണ്ടു മറന്ന ഒരു കാഴ്ചയായി 
ഒരു മിന്നല്‍പ്പിണരിന്‍ വെട്ടത്തില്‍ 
കണ്ട സ്വപ്നമായി
ഇരുട്ടില്‍ ജ്വലിക്കുന്ന ഓര്‍മ്മയായി
മൌനം വിതുമ്പുന്ന ഓര്‍മ്മയായി 

........അതെ, ഒരുപാട് വര്‍ഷങ്ങള്‍ക്കു പുറകിലേക്ക്
എന്നെ നടത്തിയ ആ ശില്‍പ്പം -
മഹാഗണിയുടെ മരണം
ഒരു രൂപക്കൂടായി കയറാല്‍
വരിഞ്ഞു മുറുക്കിയ നിന്റെ രൂപം
ഗതകാലത്തിന്റെ
ചില്ലിട്ട പൂര്‍വസ്മൃതിക്കൂടിന്റെ പാളികള്‍
തുറക്കുന്നു.
നിന്റെ തണുത്ത നിഴലുകള്‍
എന്നെ എത്രത്തോളം ആഹ്ലാദിപ്പിച്ചിരുന്നു
എന്ന് എനിക്കിപ്പോള്‍ മനസ്സിലാകുന്നു.
ശിരസ്സറ്റ മഹാഗണി വംശത്തിന്റെ ഓര്‍മ്മക്കായി
ഒരു സ്മാരകം - അതെന്നെ കരയിപ്പിക്കുന്നു.

-----

2010, സെപ്റ്റംബർ 30, വ്യാഴാഴ്‌ച

വേനല്‍ മരം

 വേനല്‍ മരം

















മഞ്ഞക്കിളിയുടെ നീണ്ട വാല്‍ 
ഇളകുന്നത്  ഭൂമിയുടെ ചൂടാറ്റാന്‍.
അത് ഒരു മഴമേഘത്തേയും ക്ഷണിക്കുന്നില്ല 
ഒന്നു പൊട്ടിക്കരയാന്‍. 
ഇലകള്‍ പച്ച, പൂക്കള്‍ മഞ്ഞ എന്നു പാടി 
ഇളം കാറ്റ് മാവിലൊളിച്ചു.
മര്‍മ്മരം മറന്ന ഇലകള്‍ 
പെട്ടെന്ന് വൃദ്ധരായി.
അവ ഭൂമിയിലേക്ക്‌ പെയ്തിറങ്ങി. 
പ്രകൃതിയുടെ തിരുശേഷിപ്പുകളില്‍ മനം നൊന്ത്  
മഞ്ഞക്കിളി ഒരു പുല്‍ക്കൊടിയുടെ
വേരു തേടിയലഞ്ഞു, ഭൂമിയുടെ 
നനവറിയാന്‍.
മഞ്ഞക്കിളിയുടെ നീണ്ട വാല്‍
ഇരിപ്പ്മുറിയുടെ അലങ്കാരമായി 
കുന്നിറങ്ങി. 
എന്നിട്ടും ഭൂമിയെ നനയ്ക്കാന്‍ 
ഒരു തുള്ളി കണ്ണുനീര്‍ പോലും പെയ്തില്ല. 
പകല്‍ തുടുത്തു,
ഉച്ചയിരുണ്ടു,
ഇരുട്ട് പെയ്തിറങ്ങി.
അപ്പോഴും, 
ചിതയെരിയിക്കാനുള്ള  തീ 
കൊക്കിലൊതുക്കി
കിളി പറക്കുകയാണ് 
ഒരു തണല്‍ തേടി.
 ************

2010, ജൂൺ 5, ശനിയാഴ്‌ച

കുരിശു മരണം

കുരിശു മരണം 

















നീല മലകള്‍ പൊഴിക്കുന്ന
മഞ്ഞിന്റെ സൂചിത്തുമ്പുകള്‍
വരണ്ട തൊലിക്കുള്ളില്‍
കടുത്ത നീറ്റലായി
ഭൂമിയിലേക്കിറങ്ങുന്നു.
കത്തിയമര്‍ന്ന വൃക്ഷത്തലപ്പുകള്‍ക്ക്
ഒരു പിടി നിശ്വാസവുമായി
പൂത്തുലഞ്ഞ കുടമുല്ലയുടെ പുഞ്ചിരി
എന്നേ നഷ്ടമായിരിക്കുന്നു!
വേദനയും വ്യഥയും വിങ്ങുന്ന മാനത്ത് 
വെളുത്തു ചിതറിയ പഞ്ഞിക്കെട്ടുകളുടെ
പാശ്ചാത്തലം വരയ്ക്കാന്‍
ഒരു ഉണങ്ങിയ ചില്ലയുടെ
നിഴല്‍പോലുമില്ലാതായിരിക്കുന്നു.
ഇളം മഞ്ഞേറ്റു കുതിന്ന
ചില്ലിന്‍ കഷണങ്ങള്‍
തെളിവെയിലില്‍
മനസ്സിലേക്കൊരു വാള്‍മുനയായി
ആഴ്ന്നിറങ്ങുന്നു.

ഡിസംബര്‍ !
നരച്ച താടിയുടെ
നീണ്ട മുള്‍മുനകളായി
ഊര്‍ന്നിറങ്ങുന്ന മഞ്ഞിന്‍ തിരശ്ശില
ക്രിസ്തുമസ് ഗാനം പൊഴിക്കുന്നു.
പടിഞ്ഞാറൊരു നക്ഷത്രം
പതുക്കെ തലചായ്ക്കാന്‍ തുടങ്ങുന്നു.
ചക്രവാളത്തില്‍ നിന്നൊരശരീരി...
എവിടെയോ ഒരു കാലത്തിന്റെ പിറവി !
ഒലിവിലകളുടെ
സാന്ദ്രമായ പിയാനോശ്രുതിയില്‍
കിഴക്കുനിന്നും വന്ന രാജാക്കന്മാര്‍
തങ്ങളുടെ കാണിക്കയെക്കുറിച്ച്
നക്ഷത്രങ്ങളെ സാക്ഷിനിര്‍ത്തി
പരസ്പരം തര്‍ക്കിച്ചിരിക്കണം......
ചെമ്മരിയാട്ടിന്‍കൂട്ടങ്ങള്‍
അവര്‍ക്ക് വഴി കാണിച്ച് ദൗത്യം നിറവേറ്റി
നിശ്ശബ്ദരായി, കുരിശുമരണം വരിക്കാന്‍
ഗാഗുല്‍ത്തായിലേക്ക് നടന്നു.
............................................

പിറവിയുടെ രാത്രി
















പിറവിയുടെ രാത്രി.
മുഹമ്മദ്‌  അറയ്ക്കല്‍ 
--------------------------------------
ഡിസംബറിന്റെ 
തണുത്ത രാത്രിയില്‍ 
ഉയിരെടുത്ത
വെളുത്ത പൂക്കളുടെ 
പിടഞ്ഞുണരുന്ന രാഗം
ഇളം കാറ്റിന്റെ 
സുതാര്യതയില്‍ 
അലിഞ്ഞു ചേരുന്നു.
നേര്‍ത്ത മഞ്ഞിന്റെ നൂലുകള്‍ 
പിയാനോ കട്ടകളില്‍ 
നീലയങ്കിയണിഞ്ഞ 
ഒരു വിഷാദ രാഗത്തിനു
ശ്രുതിയിടുന്നു.
ചിറകു കുടഞ്ഞ്‌
താളം മുറുക്കിയ ഒരു രാപ്പാടി
മഞ്ഞില്‍ അലിഞ്ഞു തീരുന്നു.
നീട്ടിപ്പാടുന്ന പ്രച്ഹന്ന വേഷക്കാര്‍ 
സാന്താക്ലോസിനെപ്പോലെ 
തലയാട്ടുകയും
പുഞ്ചിരിക്കുകയും ചെയ്യുന്നു.
അവര്‍ വീണ്ടും വീണ്ടും
ഒരു പിറവിയെക്കുറിച്ച്
ഓര്‍മ്മിപ്പിക്കുന്നു.
ഓ!
നാളെയാണല്ലോ
ക്രിസ്തുമസ്!
      ...